കോട്ടയം : മെഡിക്കൽ കോളേജിന് മുൻ വശം തട്ട് കടകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് പുറകിലായി ഏകദേശം മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടി കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി തിരിച്ചറിഞ്ഞത്. ചെടിക്ക് ഉദ്ദേശം 70 സെന്റീമീറ്ററോളം ഉയരം വരും. അരോ രഹസ്യമായി നട്ട് വളർത്തിയതാണ് ഈ ചെടി എന്ന് കരുതുന്നു. മയക്ക്മരുന്ന് റാക്കറ്റുകളെ പിടികൂടുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ്, ഗാന്ധിനഗർ മേഖലയിൽ എക്സൈസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജിൽ വന്ന ആരോ എക്സൈസിന് നൽകിയ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്. ഈ മേഖലയിലെ മയക്കുമരുന്ന് ശ്യംഖലയിലെ ആരെങ്കിലും ആകാം ചെടി നട്ടത് എന്ന് എക്സൈസ് കരുതുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന ഗുരുതര കുറ്റമാണ് ഇത്. എൻ.ഡി.പി.എസ് നിയമത്തിൽ ഒരു ചെടി വളർത്തിയാലും ഒരു തോട്ടം വളർത്തിയാലും ഒരേ ശിക്ഷ തന്നെയാണ് ലഭിക്കുക. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജു മോൻ കെ.സി, പ്രിവന്റീവ് ഓഫീസർമാരാ നൗഷാദ് എം, ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ് കെ.ആർ, ശ്യാം ശശിധരൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരും പങ്കെടുത്തു
